2011, നവംബർ 9, ബുധനാഴ്‌ച

ഹജ്ജിന്‍െറ കാഴ്ചകള്‍ എനിക്ക് ഊര്‍ജം പകരുന്നു-അബ്ദുല്ല രാജാവ്

മിന: മിനയില്‍ സംഗമിച്ച തീര്‍ഥാടകലക്ഷങ്ങളെ നിരീക്ഷിക്കുമ്പോള്‍ തന്നിലേക്ക് അത് ഊര്‍ജം പകരുന്നുണ്ടെന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്. ഹജ്ജില്‍നിന്ന് താന്‍ ഏറെ പാഠമുള്‍ക്കൊള്ളുന്നുണ്ടെന്നും വിശ്വാസി സമൂഹത്തിന്‍െറ ഏകതയാണ് ഹജ്ജ് വേളയില്‍ കാണാന്‍ സാധിക്കുന്നതെന്നും തീര്‍ഥാടകരോടുള്ള അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ ലോകമുസ്ലിംകള്‍ക്ക് ആശംസ നേരുകയായിരുന്നു അബ്ദുല്ല രാജാവ്.
‘ദിവ്യസന്ദേശത്തിന്‍െറയും വെളിപാടിന്‍െറയും ഈ പാവന ഭൂമിയില്‍നിന്ന് ഞാന്‍ നിങ്ങള്‍ക്കും ലോകത്താകമാനമുള്ള മുസ്ലിംകള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുകയാണ്. സുരക്ഷയും ഭദ്രതയും ഉണ്ടാകുമ്പോള്‍ സമൂഹം വളരുകയും സമ്പദ്ഘടന പുഷ്ടിപ്പെടുകയും വിശ്വാസി സമൂഹം മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു. പഠിക്കാനുള്ള അവസരമായി മുസ്ലിം സമൂഹം ഹജ്ജിനെ പ്രയോജനപ്പെടുത്തണം. ഹജ്ജിന്‍െറ മുഖ്യലക്ഷ്യം ഐക്യവും ഏകതയും ഊട്ടിയുറപ്പിക്കുക എന്നതോടൊപ്പം ഭിന്നതയും വിദ്വേഷവും വിപാടനം ചെയ്യുക എന്നത് കൂടിയാണ്. അഞ്ചാമത്തെ നിര്‍ബന്ധകാര്യം സാക്ഷാത്കരിക്കാന്‍ ലോകത്തിന്‍െറ വ്യത്യസ്ത കോണുകളില്‍നിന്നെത്തുന്ന തീര്‍ഥാടകര്‍ വൈവിധ്യങ്ങളുടെയും സഹനത്തിന്‍െറയും സംവാദത്തിന്‍െറയും ആശയമാണ് ഉദ്ഘോഷിക്കുന്നതെന്നും അബ്ദുല്ല രാജാവ് ചൂണ്ടിക്കാട്ടി.
ഐക്യപ്പെട്ട വിശ്വാസി സമൂഹത്തിന്‍െറ യഥാര്‍ഥ ചിത്രമാണ് ഹജ്ജ് വേളയില്‍ കാണാനാവുന്നത്. ഒരൊറ്റ ലക്ഷ്യത്തോടെയാണ് അവര്‍ സമ്മേളിച്ചിരിക്കുന്നത്. ദൈവത്തിന്‍െറ വിളിക്കുത്തരം നല്‍കി, ആത്മാര്‍ഥമായ ദൈവഭക്തിയോടെ.
എവിടെനിന്നാലും നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത് ദൈവത്തിന്‍െറ വിളിക്കിതാ ഉത്തരം നല്‍കിയിരിക്കുന്നു എന്ന ‘തല്‍ബിയത്ത്’ ആണ്. ഹജ്ജില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട ഏറ്റവും വലിയ പാഠം  തൗഹീദിന്‍െറ (ദൈവത്തിന്‍െറ ഏകത്വം ) വഴിയില്‍ എന്തും സഹിക്കാന്‍ തീര്‍ഥാടകര്‍ സന്നദ്ധമാണ് എന്നതാണ്. ഹാജിമാര്‍ മിനയില്‍ നടക്കുന്നതും ചുറ്റിക്കറങ്ങുന്നതും കാണുമ്പോള്‍ എല്ലാ വര്‍ഷവും പല പാഠങ്ങളും പഠിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്ന് അബ്ദുല്ല രാജാവ് പറഞ്ഞു. അവരുടെ മുഖത്ത് ദൃശ്യമാവുന്ന സംതൃപ്തിയും ശാന്തതയും ആദരവോടെയാണ് ഞാന്‍ നോക്കിക്കാണാറ്.  ഈ രാജ്യത്ത് നിലനില്‍ക്കുന്ന സ്വച്ഛന്ദതയുടെയും സുരക്ഷിതത്വത്തിന്‍െറയും അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നവരാണവര്‍.
ദൈവാനുഗ്രഹത്താല്‍ തീര്‍ഥാടകരും സന്ദര്‍ശകരും സംഗമിക്കുന്ന ഈ മനോഹര ഭൂമി നമ്മുടെ പിതാവ് പ്രവാചകന്‍ ഇബ്രാഹീമിന്‍െറ പ്രാര്‍ഥനയുടെ ഫലമായി സുരക്ഷിതത്വവും സ്ഥിരതയും ആസ്വദിക്കുന്നുണ്ട്. എന്‍െറ നാഥാ ഈ നാട്ടിനെ സമാധാനത്തിന്‍െറയും സുരക്ഷിതത്വത്തിന്‍െറ ഇടമാക്കണമെന്നും എന്‍െറയും എന്‍െറ സന്താനങ്ങളെയും വിഗ്രഹാരാധനയില്‍നിന്ന് രക്ഷിക്കണേ എന്നുമാണ് ഇബ്രാഹീം നബി പ്രാര്‍ഥിച്ചത്. തീര്‍ഥാടകരെ സേവിക്കുന്ന കാര്യത്തില്‍ ദൈവത്തില്‍നിന്നുള്ള പ്രതിഫലവും സഹായവും മാത്രമാണ് തങ്ങള്‍ കാംക്ഷിക്കുന്നതെന്നും അബ്ദുല്ല രാജാവ് പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ