2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

വ്യാജ മുടി; ഇത് വരെ-ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്


ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി
അമ്പലക്കടവ്(ഫയല്‍ ഫോട്ടോ)

വ്യാജ മുടി; പോലീസ് പിടിച്ചെന്ന പ്രചാരണവും വ്യാജം: 

നിലവിലുള്ള വ്യാജ മുടി ഒറിജിനല്‍ ആക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കുപ്രണങ്ങളില്‍ പെട്ട് പോയവര്‍ക്കായി അതിന്റെ നാള്‍ വഴികള്‍ ഒരിക്കല്‍ കൂടി  ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ് വിവരിക്കുന്നു: 
"2005-ല്‍ ആദ്യമുടി കാരന്തൂര്‍ മര്‍ക്കസില്‍ എത്തുന്നു. `മുടിയിട്ട വെള്ളം റബീഉല്‍ അവ്വലില്‍ മര്‍ക്കസില്‍ നല്‍കും' -സിറാജില്‍ ചെറിയ വാര്‍ത്ത. അടുത്ത റബീഉല്‍ അവ്വലിലും സിറാജില്‍ ഉള്‍പേജില്‍ ഈ കൊച്ചു വാര്‍ത്ത ആവര്‍ത്തിച്ചു. പിന്നീട്‌ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരു മായി ടെലഫോണില്‍ നേരിട്ട്‌ ഈ ലേഖകന്‍ മുടിയുടെ ആധികാരികത സംബന്ധിച്ച്‌ അന്വേഷണം നടത്തി. `ഉസ്‌താദ്‌' സ്വതസിദ്ധമായ ശൈലിയില്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന്‌ ഈ മുടിയുടെ അര്‍ത്ഥശൂന്യത നമ്മുടെ ചില വേദികളില്‍ വിശദീകരിക്കപ്പെട്ടു. കാന്തപുരം ചെറുത്തു നില്‍പൊന്നും നടത്തിയില്ല.
കൗശലക്കാരനായ കാന്തപുരം 2011-ല്‍ പുതിയ മുടികൊണ്ടുവന്നു. അറബ്‌ മുടി. പ്രവാചക തിരു മേനിയുടെ സ്വപ്‌നപ്രകാരം സനദുള്ള മുടി. കാര്യമെല്ലാം ഭംഗിയായെന്ന്‌ കരുതി. അപ്പോഴാണ്‌ വായിച്ച്‌ കേള്‍പ്പിച്ച സനദിന്‌ വിരുദ്ധമായ മറ്റൊരു സനദ്‌ സാക്ഷാല്‍ അറബി സുന്നി വോയ്‌സിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു: `കാന്തപുരം പിടിച്ച മുടിവാല്‌'. പിന്നെ വിശദീകരണ പരമ്പരകള്‍. മര്‍ക്കസില്‍ വായിച്ചത്‌ `സനദാ'ണെന്നും അല്ലെന്നും. സനദ്‌ പോക്കറ്റിലുണ്ടെന്നും അല്ല, അബൂദാബിയിലാണെന്നും. ഗത്യന്തരമില്ലാതെ അവസാനം `ഉസ്‌താദ്‌' ഇങ്ങനെ ഫത്‌വപോലും പുറപ്പെടുവിച്ചു. `പ്രസിദ്ധപ്പെട്ട ആളില്‍നിന്ന്‌ കിട്ടിയതാണെങ്കില്‍ സനദ്‌ ചോദിക്കാന്‍ പാടില്ല. അഥവാ സനദ്‌ ചോദിച്ച്‌ പോയാല്‍ ദീനില്‍നിന്ന്‌ പുറത്തുപോകും.'
വൈരുധ്യങ്ങള്‍ നിറഞ്ഞ്‌ നിന്ന വിശദീകരണങ്ങള്‍ക്കിടെ മുടിവിശദീകരണ ലേഖനങ്ങളും പുസ്‌തകങ്ങളും ഇറങ്ങി. എല്ലാം പരസ്‌പര വിരുദ്ധം.
പ്രവാചകരുടെ മുടിക്ക്‌ നിഴലുണ്ടാകില്ലെന്ന്‌ കാന്തപുരവും നെല്ലിക്കുത്തും. നിഴലുണ്ടാകില്ലെന്ന്‌ പറഞ്ഞത്‌ യുക്തിവാദമാണെന്ന്‌ പേരോടും സിറാജും. കത്തിച്ചാല്‍ കത്തില്ലെന്ന്‌ കാന്തപുരവും കത്തിച്ചാല്‍ കത്തുമെന്ന്‌ സിറാജ്‌ പത്രവും. രണ്ട്‌ കെട്ട്‌ മുടി അബൂദാബിയിലില്ലെന്ന്‌ പേരോടും ഉണ്ടെന്ന്‌ കാന്തപുരത്തിന്റെ മകനും.
വൈരുധ്യങ്ങളുടെ ഈ പരമ്പരകള്‍ക്കിടയിലാണ്‌ നാം ബോംബെയിലെത്തുന്നത്‌. കാന്തപുരത്തിന്‌ മുടികൊടുത്ത അതേ ഇഖ്‌ബാല്‍ ജാലിയാവാല നമുക്ക്‌ കാന്തപുരത്തിന്‌ നല്‍കിയതിന്റെ ഇരട്ടിയിലധികം മുടി നല്‍കുന്നു. ഏഴ്‌ മുടി! അതും 5500 രൂപക്ക്‌. 100 കോടിയുടെ പള്ളിക്ക്‌ വകയായി. പക്ഷെ,
പക്ഷെ, നാം കാന്തപുരമല്ലല്ലോ. 
ഇഖ്‌ബാല്‍ ജാലാവാല എന്നതിന്‌ കാന്തപുരം വിഭാഗം നല്‍കിയ പരിഷ്‌കൃതരൂപം ഇഖ്‌ബാല്‍ ജാല വാലി. `വലിയ്യ' എന്നര്‍ത്തം. പോരാത്തതിന്‌ `ബറക്കാത്തി' എന്ന ഒരു അഡീഷണല്‍ ഫിറ്റിംഗും. പുള്ളിക്കാരന്‍ ബറക്കാത്തി സാദാത്തീങ്ങളില്‍ പെട്ട തങ്ങളാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍. ഇങ്ങനെയെത്രയെത്ര! 
അതിരിക്കട്ടെ. നമ്മുടെ മുടികള്‍ നാം എന്തുചെയ്‌തു? സനദില്ലെന്ന്‌ ഇഖ്‌ബാല്‍ ജാലിയാവാല നമ്മോട്‌ തുറന്ന്‌ പറഞ്ഞ ഈ മുടികള്‍ നബിതിരുമേനി(സ്വ)യുടെതാകാന്‍ വല്ല സാധ്യതയുമുണ്ടോ? നമുക്ക്‌ പരീക്ഷിച്ച്‌ നോക്കാം. ``നബി(സ്വ)യുടെ മുടിക്ക്‌ നിഴലുണ്ടാകില്ല. അതില്‍ ഈച്ച ഇരിക്കില്ല. അത്‌ കത്തിച്ചാല്‍ കത്തില്ല.'' ഇസ്‌ലാമിക ചരിത്രം അംഗീകരിക്കുന്ന സുസമ്മതമായ ഒരു യാഥാര്‍ത്ഥ്യമാണിത്‌. സ്വകാര്യമായി ഈ മുടികള്‍ നാം പരീക്ഷണവിധേയമാക്കി. പൂര്‍ണ്ണപരാജയം. ഉറപ്പിന്‌ മേല്‍ ഉറപ്പ്‌. മുടി വ്യാജം തന്നെ. കാന്തപുരത്തിന്റെ മുടിയും ഇത്‌ തന്നെയാണെന്ന്‌ കാന്തപുരം തന്നെ സ്ഥിരീകരിച്ചതിനാല്‍ ലക്ഷ്യം വിജയിച്ചു.
കള്ളി പൊളിക്കാന്‍ നമുക്ക്‌ ധൈര്യമായി. പരസ്യമായി വാര്‍ത്താ സമ്മേളനം വിളിച്ച്‌ ചേര്‍ത്തും മുടി പരിശോധനക്ക്‌ ഞങ്ങള്‍ തയ്യാര്‍. കാന്തപുരം തയ്യാറുണ്ടെങ്കില്‍ പരിശോധനയില്‍ കാന്തപുരത്തിന്റെ മുടി അതിജീവിച്ചാല്‍ ഞങ്ങള്‍ കത്തിച്ചതില്‍ ക്ഷമാപണം നടത്താനും മുടി തിരുകേശമായി അംഗീകരിക്കാനും റെഡി. കാന്തപുരത്തിന്റെ മറുപടി വന്നു. പരീക്ഷണത്തിന്‌ ഞങ്ങളില്ല. പക്ഷെ, ഞങ്ങളുടേത്‌ തിരുകേശം തന്നെ.  
മൂന്നാം ഘട്ടത്തില്‍ പരസ്യമായി മുടി വ്യാജമാണെന്ന്‌ തെളിയിക്കുന്ന `മുടി എക്‌സിബിഷന്‍' കോഴിക്കോട്‌ ജൂബിലിഹാളില്‍ നടത്തി. മുടിക്ക്‌ നിഴലുണ്ടെന്ന്‌ പൊതുജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തി കൊടുത്ത്‌ മുടിയുടെ നിഴല്‍ ചാനലുകളിലൂടെ ലോകം നേരില്‍ കണ്ടു.
ഇനി ഈ വ്യാജമുടി നമുക്ക്‌ ആവശ്യമില്ല. ഇത്‌ എന്തുചെയ്യും? തിരിച്ച്‌ കൊടുത്താലോ? പലവിധ ആലോചനകളും വന്നു. മുടിയുടെ നിഴല്‍ പരസ്യമായി ടെലിവിഷനിലൂടെ കണ്ടതോടെ നിയന്ത്രണംവിട്ട കാന്തപുരം വിഭാഗം ബോംബെയിലെ ദാദമാരെ കയ്യിലെടുത്ത്‌ മുടിവാങ്ങാന്‍ നമ്മെ സഹായിച്ച ചിലര്‍ക്കെതിരെ കയ്യേറ്റശ്രമം വരെ നടത്തി. ഈ വ്യാജമുടികള്‍ ഇനി നിങ്ങള്‍ കൈയില്‍ വെക്കേണ്ടെന്ന്‌ ആദരണീയരായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ നമ്മെ ഉപദേശിക്കുകകൂടി ചെയ്‌തപ്പോള്‍ മുടി പോലീസ്‌ സ്റ്റേഷനിലേല്‍പിക്കാന്‍ നാം തീരുമാനിക്കുകയായിരുന്നു. വ്യാജ കറന്‍സി കിട്ടിയാല്‍ പോലീസ്‌ സ്റ്റേഷനിലാണല്ലോ ഏല്‍പിക്കുക. അതിന്‌ മുന്നോടിയായി കോഴിക്കോട്‌ അസി. പോലീസ്‌ കമ്മീഷണറുമായി ബന്ധപ്പെടുകയും മുടി സംബന്ധിച്ച്‌ സമ്പൂര്‍ണ്ണമായ ഒരു രേഖയുണ്ടാക്കുകയും ചെയ്‌തു. പ്രവാചകന്റെ മുടിയാണെന്ന്‌ പറഞ്ഞാണ്‌ ഞങ്ങള്‍ക്ക്‌ തന്നതെന്നും എന്നാല്‍ അത്‌ വ്യാജമാണെന്ന്‌ തെളിഞ്ഞിരിക്കയാണെന്നും ഇനി ഈ മുടി എന്ത്‌ ചെയ്യണമെന്ന്‌ ഞങ്ങള്‍ യോഗം ചേര്‍ന്ന്‌ തീരുമാനിക്കുമെന്നുമൊക്കെയുള്ള വിശദമായ ഒരു രേഖ ഉണ്ടാക്കി സമര്‍പ്പിച്ചു. അ. കമ്മീഷ്‌ണര്‍ ആ രേഖയില്‍ ഒപ്പുവെച്ച്‌ ഫയല്‍ സൂക്ഷിക്കുകയും ഒരു കോപ്പി നമുക്ക്‌ നല്‍കുകയും ചെയ്‌തു. 
നമ്മുടെ കൈയില്‍നിന്ന്‌ പോലീസ്‌ മുടി പിടിച്ചെടുത്തുകൊണ്ട്‌ പോയതാണെന്ന്‌ വ്യാജ പ്രചരണം നടത്തുന്ന സിറാജ്‌ പത്രത്തിന്റെ തനിനിറം വ്യക്തമാക്കുന്നതാണ്‌ അ. കമ്മീഷ്‌ണര്‍ ഒപ്പിട്ട്‌ നല്‍കിയ നമ്മുടെ പ്രസ്‌താവനയുടെ പൂര്‍ണ്ണരൂപം.
പിന്നീട്‌ നാം യോഗം ചേര്‍ന്ന്‌ ഔദ്യോഗികമായി പോലീസിനെ ഏല്‍പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം സിറ്റി പോലീസ്‌ കമ്മീഷ്‌ണറെ അറിയിച്ചു. `ഇതൊരു റിലീജ്യസ്‌ ഇഷ്യു ആയതിനാല്‍ മുടി സ്റ്റേഷനില്‍ സൂക്ഷിക്കുന്നില്ലെന്നും ഞങ്ങള്‍ ബോംബെയിലേക്ക്‌ വിവരം നല്‍കാമെന്നും അവര്‍ നേരില്‍ ഇവിടെ വരികയാണെങ്കില്‍ നിങ്ങളെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
പോലീസ്‌ കമ്മീഷ്‌ണര്‍ അറിയിച്ചതനുസരിച്ച്‌ ബന്ധപ്പെട്ടവര്‍ ബോംബെയില്‍നിന്ന്‌ വരികയും മുടി സ്റ്റേഷനില്‍നിന്ന്‌ എഴുതി ഒപ്പിട്ട്‌ വാങ്ങുകയും ചെയ്‌തു. പിന്നെയാണ്‌ പിണറായിയും ടി.കെ. ഹംസയും മുടി കത്തിച്ച്‌ നോക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടത്‌. ഉള്ളില്‍നിന്ന്‌ പലരും ഈ ആവശ്യം സ്വകാര്യമായി ഉന്നയിക്കുന്നു. ഇനിയെന്ത്‌? കാത്തിരുന്നു കാണാം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ