``എന്‍റെ ജീവിതത്തില്‍ ഉണ്ടായ ഒരനുഭവം പറയാം. ഞാന്‍ രാവിലെ അഞ്ച് മണിക്ക് എന്‍റെ വീട്ടില്‍ നിന്ന് വരികയാണ്. താമരശ്ശേരിക്ക് ഒരുകിലോമീറ്റര്‍ ഇപ്പുറത്ത് ലോറിയും ബസും കൂട്ടിയിടിച്ച് കുറെ ആളുകള്‍ നിലവിളിക്കുന്നു. ഞാന്‍ കാര്‍ നിര്‍ത്തി. ആരുമില്ല. അഞ്ച് മണിസമയം ഞാനുടനെ എന്‍റെ കാറില്‍ പത്ത് പതിനഞ്ചാളുകളെ വലിച്ച് കയറ്റി താമരശ്ശേരി ആശുപത്രിയിലെത്തിച്ചു. അക്കൂട്ടത്തില്‍ അള്ളാ എന്ന് കരയുന്ന മുസ്ലിംകളുണ്ട്. അയ്യോ എന്ന് കരയുന്ന ഹിന്ദുക്കളുണ്ട്. യേശുവിനെ വിളിക്കുന്ന കൃസ്ത്യാനികളുണ്ട്. നിസ്കാര തഴമ്പ് നെറ്റിയിലുള്ളവരുണ്ട്. നെറ്റിയില്‍ പൊട്ടുതൊട്ടവരുണ്ട്. കഴുത്തില്‍ കുരിശുമാല ധരിച്ചവരുണ്ട്. ഞാന്‍ അതൊന്നും നോക്കിയില്ല. ഞാന്‍ നോക്കിയത് ഇത് മനുഷ്യരാണ്.മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും. അത് മാത്രമെ നോക്കിയുള്ളു. കാറില്‍ ആളുകളെ പൊറുക്കിയുടുമ്പോള്‍ അവര്‍ മനുഷ്യരാണോ എന്ന് മാത്രമെ നോക്കിയുള്ളു. ഈ ഒരു കാര്യം എന്‍റെ ജീവിതത്തില്‍ സംഭവിച്ചതാണ്. ഈ സന്ദേശം നല്‍കാനാണ് ഈ യാത്ര. (കലാ കൗമുദി - 2012ഫെബ്രുവരി 12)'' മാനവികതയെ ഉണര്‍ത്തുവാന്‍ കേരള യാത്രയുമായി ഇറങ്ങുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടേതാണ് ഈ വാക്കുകള്‍. ഉറുമ്പിനെ നോവിക്കുന്നതുപോലും സ്വപ്‌നം കാണാന്‍ വരെ തയ്യാറല്ലാത്ത ഈ വലിയ മനുഷ്യനെ കേരളീയര്‍ തിരിച്ചറിയാതെ പോയത് ചെറിയ അപരാധമൊന്നുമല്ല.
ഏകദേശം ഒന്നര വര്‍ഷമായി കേരളീയ പൊതുസമൂഹത്തില്‍ വിവാദമായി നിലനില്‍ക്കുന്ന വ്യാജ കേശത്തെകുറിച്ചുള്ള ചര്‍ച്ചകളില്‍ നഷ്‌ടപെട്ട പ്രതിഛായ വീണ്ടെടുക്കാന്‍ കാന്തപുരം നടത്തുന്ന തൊലിപ്പുറം ചികിത്സയാണ് കേരളയാത്രയെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ന് മാനവികതയും മനുഷ്യ സ്‌നേഹവും കേരളീയരെ പഠിപ്പിക്കാന്‍ കോടികള്‍ ചിലവഴിക്കുന്ന ഈ യാത്രക്കാരന്‍ താണ്ടിയ വഴികള്‍ പുതു തലമുറക്ക് ഒരു പക്ഷെ പരിചിതമല്ലായിരിക്കാം. ലോകം മുഴുവനും പലപ്പോഴും ചര്‍ച്ചചെയ്യപ്പെട്ട മുസ്‌ലിം ലേബലിലുള്ള തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിച്ചതില്‍ ഇദ്ദേഹത്തിന്‍റെ പങ്ക് അനിഷേധ്യമാണ്. കേരളത്തിലെ സുന്നി സംഘടനയില്‍ ഇദ്ദേഹം വിഭാഗീയതയുണ്ടാക്കി പുതിയ സംഘടനയുമായി പുറത്ത് വന്നപ്പോള്‍ തന്‍റെ സ്വയം സംരക്ഷണത്തിന് വേണ്ടി എന്ന പേരിലാണ് ക്രസന്‍റ് വളണ്ടിയര്‍ കോര്‍ (സി.വി.സി) രൂപീകരിച്ചത്.അത് പിന്നീട് സുന്നി ടൈഗര്‍ ഫോഴ്‌സും ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യയുമൊക്കെയായി പരിണമിക്കുകയാണുണ്ടായത്.
ഈ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന കൊലപാതക പരമ്പരകളെ കുറിച്ച് അന്വേഷിക്കാന്‍1999ല്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും അതിലൂടെ ആറ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഈ ഗ്രൂപ്പാണെന്ന് തിരിച്ചറിയുകയും ചെയ്‌തു. 1995 ഡിസംബര്‍ 29ന് തൃശൂര്‍ വാടാനപള്ളി രാജീവ്, 1996ആഗസ്റ്റ് 10ന് മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സന്തോഷ്, 1996 ആഗസറ്റ് 14ന് പാലക്കാട് കൊല്ലങ്കോട് മണി, 1996 ആഗസ്റ്റ് 23ന് മലപ്പുറം വളാഞ്ചേരിയിലെ താമി, 1995 ആഗസ്റ്റ് 18ന് കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഹനചന്ദ്രന്‍, 1994 ഡിസംബര്‍ 4ന് ഗുരുവായൂരിലെ സുനില്‍ തുടങ്ങിയവരാണ് ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യയുടെ കൊലക്കത്തിക്ക് ഇരയായത് (ചന്ദ്രിക 1999മാര്‍ച്ച് 17). ഈ കേസില്‍ സംഘടനയുടെ നേതാക്കളായ ഇ.കെ ഹുസൈന്‍ മുസ്‌ലിയാര്‍, കാരന്തൂര്‍ മര്‍കസ് മാനേജരായിരുന്ന ഉസ്‌മാന്‍ മുസ്‌ലിയാര്‍ തുടങ്ങി 13 പേരെ പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. പിന്നീട് ഇവരില്‍ പലരും അറസ്റ്റ് ചെയ്യപ്പെടുകയും കോടതിയില്‍ സ്വയം കീഴടങ്ങുകയും ചെയ്‌തു. `കോഴിക്കോട് മുജാഹിദ് സെന്‍ററിന് ബോംബ് വെച്ച കേസിലും ചേകനൂര്‍ മൗലവി കൊലപാതകത്തിലും ഇവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു' (മാധ്യമം 1999 മാര്‍ച്ച് 17).
2003 ഫെബ്രുവരിയില്‍ ബലി പെരുന്നാള്‍ ദിനത്തില്‍ വയനാട് ജില്ലയിലെ വാരാമ്പറ്റയില്‍ അത്തിലന്‍ അബ്‌ദുല്ലയെ കൊലപ്പെടുത്തിയ കേസിലും ഈ വിഭാഗത്തിന്‍റെ പങ്ക് നിസ്സംശയം ബോധ്യപ്പെട്ടതാണ്. (2003 ഫെബ്രുവരി 18 ചന്ദ്രിക). 2004 ജൂണ്‍ 8ന് മലപ്പുറം കുന്നുംപുറത്തിനടുത്ത് തോട്ടശ്ശേരിയില്‍ പായല്‍ മൂടിയ കുളത്തില്‍ കൂര്‍മത്ത് അബ്‌ദുറഹിമാന്‍ എന്ന ബാവ മുസ്‌ലിയാരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബങ്ങളും നാട്ടുകാരും തറപ്പിച്ച് പറയുകയും പോലീസില്‍ പരാതി കൊടുക്കുകയും ചെയ്‌തു. `ഈ കൊലപാതകത്തിന്‍റെ പിന്നില്‍ കാന്തപുരമാണെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു' (2004ജുലൈ 1-15 ക്രൈം ദൈ്വവാരിക). നേരത്തെ തീവ്രവാദ കേസുകള്‍ അന്വേഷിച്ചിരുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്‌ത തടിയന്‍റവിട നസീര്‍ 1992 മുതല്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യയില്‍ പ്രവര്‍ത്തിച്ചിരുന്നതായും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിനിമ തിയ്യേറ്റര്‍ കത്തിക്കല്‍, കൊലപാതകങ്ങള്‍, എന്നിവ സുന്നി ടൈഗേഴ്‌സ് എന്ന പേരിലുള്ള പ്രത്യേക സംഘമായിരുന്നുവെന്ന് നസീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. (മലയാള മനോരമ 2011ഏപ്രില്‍ 10). ചേകനൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തിരുന്ന ഇല്ല്യന്‍ ഹംസ തിരൂരില്‍ ഒരു തിയേറ്റര്‍ കത്തിച്ച കേസിലും ഉള്‍പെട്ടിരുന്നു. (രാഷ്‌ട്രദീപിക 2000 നവംബര്‍ 30)
കോഴിക്കാട് കുന്ദമംഗലത്ത് മര്‍ക്കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരുസംഘം സുന്നി ടൈഗര്‍ സേന അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ചേകനൂര്‍ കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥര്‍കോടതിയില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിച്ചിരുന്നു. ചെന്നൈ സി.ബി.ഐ യൂണിറ്റ് ഇന്‍സ്‌പെക്‌ടറായിരുന്ന സി.കെ സുഭാഷ് ഹൈകോടതയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ഇക്കാര്യം പറഞ്ഞതായി 2000 ജുലൈ 22ലെ സിറാജ് ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് സംബന്ധമായി കാരന്തൂരില്‍ അങ്ങനെ ഗൂഡാലോചന നടന്നതായി സി.ബി.ഐപറഞ്ഞിട്ടുണ്ടെന്നും അത് ഉസ്‌മാന്‍ മുസ്‌ലിയാരെ (മുന്‍ മര്‍കസ് മാനേജര്‍) കുറിച്ചാണ് പറഞ്ഞതെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. (രിസാല 2005 മാര്‍ച്ച് 11)
ചേകനൂര്‍ കേസിലെ 9 പ്രതികളും മര്‍കസില്‍ പഠിച്ചവരോ ജീവനക്കാരോ അവരുടെ സംഘടനാ പ്രവര്‍ത്തകരോ ആയിരുന്നു. കാന്തപുരത്തെ പത്താം പ്രതിയാക്കി ഹൈകോടതിയുടെ ഉത്തരവും പിന്നീട് വന്നു. മലപ്പുറം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. കുരുണിയന് സൈത് ഉള്‍പടെ മൂന്ന് പേരുമായി സംസാരിച്ചുകൊണ്ടിരിക്കെ ചേകനൂര്‍ മൗലവിയെ കുറിച്ച് കാന്തപുരം പറഞ്ഞത് ഇപ്രകാരമായിരുന്നു. ``ആ കാഫിറിന്‍റെ ഖുര്‍ആന്‍ പരിഭാഷ പുറത്തിറങ്ങാന്‍ പോകുന്നില്ല,അത് പുറത്തിറങ്ങുമ്പോഴേക്കും അവനെ ആരെങ്കിലും തട്ടിയിരിക്കും. ഞാന്‍ ഒരു പണ്ഡിതനായത്‌കൊണ്ട് അത് ചെയ്യില്ല. അനുയായികള്‍ അത് ചെയ്‌തിരിക്കും (ചേകനൂര്‍ അകവും പുറവും. പേജ് 52).'' ഈ സംഭാഷണത്തിന് സാക്ഷിയായവരെ സി.ബി.ഐ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നു. പക്ഷെ അതിന്റെ തൊട്ട് തലേ ദിവസം ഈ കോണ്‍ഗ്രസ് നേതാവ് മരണപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പത്ര വാര്‍ത്തയുമുണ്ടായിരുന്നു. ``സുന്നിടൈഗര്‍ ഫോഴ്‌സിന് തിരശീലക്ക് പിന്നില്‍ നിന്ന് സര്‍വ്വ സഹായങ്ങളും ചെയ്‌ത് കൊടുത്തുവെന്ന് ചിലര്‍ ആരോപിക്കുന്ന പ്രശസ്‌തനായ ഒരു മത സംഘടനയുടെ നേതാവിന്റെ അടുത്ത സുഹൃത്തായിരുന്നുവത്രെ ഈ രാഷ്‌ട്രീയ നേതാവ്.അദ്ദേഹത്തിന് ചേകനൂര്‍ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അറിയാമായിരുന്നുവത്രെ. അദ്ദേഹത്തെ സി.ബി.ഐ ചോദ്യം ചെയ്‌താലുണ്ടാവുന്ന ഭവിഷ്യത്തുകളെ ഭയന്ന് വളരെ ആസൂത്രിതമായ രീതിയില്‍ സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ കൊലപ്പെടുത്തുകയായിരുന്നുവന്നാണ് പുതിയ ആരോപണം (ചന്ദ്രിക 1999 മാര്‍ച്ച് 21).
ഇത്തരം വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് 2001 മെയ് 4ന് വെള്ളിയാഴ്‌ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സി.ബി.ഐ സൂപ്രണ്ട് ഓഫീസില്‍ രണ്ട് മണിക്കൂര്‍ ചോദ്യം ചേയ്‌തത്.സി.ബി.ഐ നേരത്തെ എഴുതി തയ്യാറാക്കിയ 50 ചോദ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് കാന്തപുരത്തെ ചോദ്യം ചെയ്‌തത്. മുസ്ലിംകള്ക്കിടയില് മാത്രമല്ല പൊതു സമൂഹത്തില്‍ തന്നെ ഏറെ ആദരണീയരായി ഗണിക്കപ്പെട്ടിരുന്ന മത പണ്ഡിതന്‍മാരെ കുറിച്ച് വലിയ തോതില്‍ തെറ്റുധാരണ പരത്താനും അവര്‍ ഇകഴ്‌ത്തപ്പെടാനും കാരണമാകുന്ന ദുരവസ്ഥ ഇത്തരക്കാരുടെ സംഭാവനയാണ്.
സ്വന്തം ചെയ്‌തികളാല്‍ ഊരാകുടുക്കില്‍ അകപ്പെട്ടവരുടെ രക്ഷക്ക് വേണ്ടിയെത്തിയത് ഇത്തരം`വേഷധാരികള്‍' മുസ്ലിംകളില് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ശുദ്ധ ഫാഷിസ്റ്റുകളായിരുന്നു.അതിന്റെ മറവില്‍ ഇവരുടെ സമ്പത്ത് പരമാവധി ചൂഷണം ചെയ്യുകയെന്ന സംഘ്‌പരിവാര്‍ അജണ്ട നടപ്പാക്കുന്നതിലും അവര്‍ വിജയിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന റഹീം മേച്ചേരി എഴുതി``തേവലക്കര അലിക്കുഞ്ഞി മൗലവി, കാട്ടൂര്‍ അലി മൗലവി എന്നിവര്‍ തെക്കന്‍ കേരളത്തില്‍ കൊല്ലപ്പെട്ട മത പണ്ഡിതന്മാരാണ്. പൂനൂരിലെ അബൂബക്കര്‍ ഹാജി വധവും ദുരൂഹമായി കിടക്കുന്നു. അവയിലൊന്നും കാണിക്കാത്ത താല്‍പര്യം ബി.ജെ.പിയും സംഘ് പരിവാറും മറ്റ് ചിലരും ചേകനൂര്‍ പ്രശ്‌നത്തില്‍ കാണിക്കുകയുണ്ടായി. എന്നാല്‍ പെട്ടന്നൊരുദിവസം ചേകനൂര്‍ ആക്‌ഷന്‍ കമ്മറ്റിയില്‍ നിറഞ്ഞുനിന്ന ബി.ജെ.പി പിന്നോട്ടടിക്കുന്നതാണ് നാം കണ്ടത്. ചേകനൂര്‍ അപ്രത്യക്ഷമായതുമായി ബന്ധപ്പെടുത്തി ഒരു പണ്ഡിതന്‍റെ പേര് പറയപ്പെട്ടിരുന്നു. ഒരു സ്ഥാപനത്തിന്റെ പേരും. ആര്.എസ്.എസ് വാരികയായ കേസരിയും ദിനപത്രമായ ജന്മഭൂമിയും കറുത്ത ചായം പൂശി ചിത്രീകരിച്ച അതേ സ്ഥാപനത്തിലാണ് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സന്ദര്‍ശിച്ചത്. ഒരിക്കലും ആസ്ഥാപനത്തിന്‍റെ വാര്‍ഷികത്തിന് ക്ഷണിക്കാറില്ലാത്ത ബി.ജെ.പി നേതാക്കള്‍ അവിടെ ആദ്യമായി ക്ഷണിക്കപ്പെട്ടു. ബി.ജെപിക്കാര്‍ ആക്‌ഷന്‍ കമ്മറ്റിയില്‍ നിന്ന് പിന്‍മാറിയതും ഇതേ സമയത്താണ്. ചേകനൂരിന്റെ ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം കിട്ടാത്ത പ്രധാനമന്ത്രി വാജ്‌പെയിയെ പ്രസ്‌തുത സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തിക്ക് കാണാന്‍ അവസരവും കിട്ടിയതായി റിപ്പോര്‍ട്ട് വന്നു. ഈ സംഭവങ്ങളെല്ലാം ബി.ജെ.പിയുടെ നിലപാടിന് മുകളില്‍ സശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഈ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഒരു ബി.ജെ.പി നേതാവും ഇതേവരെ ശ്രമിച്ചിട്ടില്ല എന്നത് തന്നെ വീണ്ടും സംശയങ്ങള്‍ ജനിപ്പിക്കുന്നു (ചന്ദ്രിക ദിനപത്രം - 2000 ഡിസംബര്‍ 26)''
കാന്തപുരവും ഫാഷിസ്റ്റുകളും തമ്മിലുണ്ടായ ഈ ബാന്ധവം തുടര്‍ന്ന് പുതിയ തലങ്ങളിലെത്തുകയാണുണ്ടായത്. തന്റെ അനുയായികളും തന്റെ സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങിയ സഖാഫികളും കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുന്നതാണ് പിന്നീട് കണ്ടത്. കര്ണ്ണാടകയിലെകൊടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ എരുമാട് സ്വദേശിയും കാന്തപുരം വിഭാഗത്തിലെ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടുമായ ഹുസൈന്‍ സഖാഫി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തന്റെ നേതൃത്വത്തില്‍ എരുമാട് പാര്‍ട്ടി ഓഫീസ് തുടങ്ങുകയും ബി.ജെ.പി എം.എല്‍.എ ആയിരുന്ന കെ.ജി ബോപ്പയ്യയുമായി ചേര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാവുകയും ചെയ്‌തു. കര്‍ണാടകയിലെ പുത്തൂര്‍ ബപ്പളിക സ്വദേശി ദാവൂദ് സഖാഫിയാണ് മുഖ്യമന്ത്രിയായിരിക്കെ യെദിയൂരപ്പയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മംഗലാപുരം ലോകസഭാ മണ്ഡലത്തിലെ ബി.ജെപി സ്ഥാനാര്‍ത്ഥി നളിന്‍കുമാര്‍ കട്ടീലിന്‍റെ പ്രചാരണത്തിലും സഖാഫി നിറഞ്ഞ് നിന്നിരുന്നു. അന്തമാന്‍ ദ്വീപിലും കാന്തപുരം വിഭാഗത്തിന്റെ പിന്തുണയും പരസ്യ പ്രചാരണവും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയായിരുന്നു. മുസ്ലിംകള് മാത്രം തിങ്ങി താമസിക്കുന്ന ലക്ഷദ്വീപില്‍ ബി.ജെ.പിക്ക് യൂണിറ്റുണ്ടാക്കാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ളയോട് സഹായം വാഗ്‌ദാനം ചെയ്‌തത് (2000 നവംബര്‍ 25 മാധ്യമം ദിനപത്രം)നേരത്തെ വാര്‍ത്തയാവുകയും അവിടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അവര്‍ സജീവമായി രംഗത്തിറങ്ങുകയുംചെയ്‌തു.
കര്‍ണ്ണാടകയിലെ ബി.ജെ.പി ബാന്ധവം അഭിമാനപൂര്‍വ്വം കാന്തപുരം തന്നെ സമ്മതിക്കുന്നുമുണ്ട് - ``ഞങ്ങളുടെത് സുന്നി സംഘടനയാണ്. ആ സുന്നി സംഘടനയില്‍ കേരളത്തിലെ ഏല്ലാ രാഷ്ട്രീയക്കാരനുമുണ്ട്. ബി.ജെ.പി അടക്കം. ബി.ജെ.പി എന്ന് പറയുമ്പോള്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ അടക്കം. ഇപ്പോള്‍ കര്‍ണ്ണാടക സംഥാനത്ത് ബി.ജെ.പി ഗവണ്‍മെന്റാണ്. അവര്‍ മുസ്‌ലിംകളെ വഖഫ് ബോര്‍ഡിലും ഹജ്ജ് കമ്മറ്റിയിലും മറ്റ് ബോര്‍ഡുകളിലും എടുത്തിട്ടുണ്ട്. അപ്പോള്‍ ബി.ജെ.പി ഗവണ്‍മെന്റാണ് ഞങ്ങള്‍ സ്വീകരിക്കില്ല എന്ന് പറയാന്‍ പറ്റുമോ. കിട്ടിയത് വാങ്ങുക.അവിടെനില്‍ക്കുക (കലാ കൗമുദി2012 ഫെബ്രുവരി 12).
കിട്ടിയത് എന്തും വാങ്ങാന്‍ ഇദ്ദേഹത്തിനും അനുയായികള്‍ക്കും അപാര തൊലിക്കട്ടിയാണെന്നതാണ് ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്ന കര്‍ണാടകയിലെ വഖഫ് ഭൂമി മറിച്ചുവിറ്റ സംഭവത്തിലൂടെ വെളിച്ചത്തായത്. 27,000ഏക്കര്‍ വഖവ് ഭൂമി വില്‍പന നടത്തി 2.1 ലക്ഷം കോടിരൂപ തട്ടിയെടുത്തുവെന്നാണ് കഴിഞ്ഞ ദിവസം കര്‍ണ്ണാടക ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മുനിപ്പാടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ചക്കരക്കുടത്തില്‍ കയ്യിട്ട 38 പേരില്‍ ഒരാള്‍ കാന്തപുരത്തിന്‍റെ സന്തത സഹചാരിയും ബന്ധങ്ങളും ബന്ധനങ്ങളുംകൊണ്ട് ജീവിതത്തിലൊരിക്കലും വഴിപിരിയാന്‍ കഴിയാത്ത വ്യക്തിയുമായ മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹീമാണ്. കോഴിക്കോട് പുരാവസ്‌തു പള്ളിയുടെ കല്ലിടല്‍ സമ്മേളനത്തില്‍ വെച്ച് ഇദ്ദേഹം പള്ളി നിര്‍മാണത്തിന് വാഗ്‌ദാനം ചെയ്‌ത 5 കോടി രൂപയുടെ സ്രോതസ്സ് ഇതോടെ പിടികിട്ടുകയും ചെയ്‌തു. അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊര കാര്യം വഖഫ് ബോര്‍ഡ് മെമ്പര്‍മാരോ ഓഫീസ് അധികൃതരോ അന്വേഷണത്തോട് സഹകരിച്ചില്ലെന്നാണ്. വഖഫ് ബോര്‍ഡ് മെമ്പറായ കാന്തപുരം വിഭാഗം നേതാവായ ഷാഫി സഅദി നന്ദാപുരത്തിന്റെ പങ്കും ഇതോടെ പുറത്ത് വരികയാണ്. ബി.ജെ.പിക്കാര്‍ക്ക് വഖഫ് ഭൂമിയുടെ പവിത്രതയോ മഹത്വമോ വിഷയമല്ല. അവരിത് ബാബരി മസ്‌ജിദിന്റെ വഖഫ് ഭൂമിമുതല്‍ തുടങ്ങിയതാണ്. പക്ഷെ ഇക്കൂട്ടര്‍ക്കും ഇതെല്ലാം വാരിവലിച്ച് വായിലിടാമെന്ന് വന്നാല്‍ കാര്യങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു. ശത്രുക്കളോട് ചെര്‍ന്ന് സമുദായത്തിന്‍റെ പൊതുസ്വത്തുപോലും വീതം വെക്കാന്‍ മാത്രം ഇവര്‍ വളര്‍ന്നിരിക്കുന്നുവെന്നതാണ് പുതിയ സംഭവങ്ങള്‍ നല്‍കുന്ന സൂചന.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെഴുതുന്നു - ``മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എതിരെ പുറമെ നിന്ന് കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടും തെറ്റിദ്ധാരണകല്‍ പരത്തിയും നടത്തിപോന്ന ശ്രമങ്ങളൊന്നും വേണ്ടത്ര ഫലിക്കുന്നില്ലെന്ന് വന്നപ്പോള്‍ സമുദായത്തിനകത്ത് നിന്ന് തന്നെ കോടാലിക്കൈകളെ കണ്ടെത്തി ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രമിച്ചുതുടങ്ങി.സ്വാര്‍ഥംഭരികളും സമുന്നതരെന്ന് സ്വയം കരുതുന്നവരുമായ ഒറ്റപെട്ട വ്യക്തികളെ ഈ ലോബിക്ക് യഥേഷടം കിട്ടികൊണ്ടിരുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഐക്യത്തിന് തുരങ്കം പണിയാനുതകുന്ന ഇത്തരം വ്യക്തികള്‍ക്കും ഈര്‍ക്കിള്‍ പ്രസ്ഥാനങ്ങള്‍ക്കും യഥേഷ്‌ടം സഹായങ്ങളും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഈ ലോബികള്‍ ശ്രദ്ധിച്ചു (സമസ്‌തയും മുസ്‌ലിം ലീഗും വിമര്‍ശകരും - അവതാരികയില്‍ നിന്ന്)
സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി അസത്യം പറയാനും അവിശുദ്ധ ബാന്ധവത്തിനും ഒട്ടും ലജ്ജയില്ലാത്ത ഇക്കൂട്ടര്‍ ഇന്ന് കേരള മുസ്‌ലിംകള്‍ക്ക് തീരാകളങ്കമായിരിക്കുകയാണ്. സമുദായത്തില്‍ വ്യാപകമായ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വേണ്ടി മതത്തിന്റെ ലേബലില്‍ അതിന്റെ മഹത്തായ വേഷം ധരിച്ച് വൃത്തികേടുകള്‍ ചെയ്‌ത് മാനവികതയെ വ്യഭിചരിക്കുന്നവരെ സമുദായത്തിന് താങ്ങാനാവില്ല.ഇതിന്‍റെ നേരും നെറിയും വേര്‍തിരിച്ച്‌കൊണ്ട് സമൂഹത്തിന് മുന്നില്‍ നിര്‍വ്വഹിക്കേണ്ട ദൗത്യം ഒരു നിയോഗമായി ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രബുദ്ധരായ കേരളീയരെ കബളിപ്പിച്ച് തിരിച്ചെടുക്കാന്‍ കഴിയുമെന്ന് കരുതുന്ന `പ്രതിഛായ'... അങ്ങനെയൊന്ന് നേരത്തെ ഉണ്ടായിരുന്നോ എന്നും പുതിയ തലമുറ അന്വേഷിക്കേണ്ടതാണ്.
Sathar panthaloor, Vice President, SKSSF State Committee, Islamic Centre
Railway station link road, kozhikkode -2.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ